തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളുമായി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളക്കാരെയും ഫണ്ട് വെട്ടിച്ചവരെയും സി.പി.എം സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Pressure on SIT, Ramesh Chennithala lashes out on Sabarimala gold theft case)
ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്. അന്വേഷണം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടിമുതൽ പോലും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് എസ്.ഐ.ടി വഴങ്ങുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളുടെ ഫണ്ട് മുക്കിയവർക്കും അയ്യപ്പന്റെ സ്വർണ്ണം കവർന്നവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് ചെന്നിത്തല പറഞ്ഞു. സാക്ഷാൽ കലിയുഗവരദനായ അയ്യപ്പനോട് ഈ കളി വേണ്ട, എല്ലാവരും അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ട് തട്ടിപ്പ് പുറത്തുപറഞ്ഞ വി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ സി.പി.എം, അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവരെ എന്തുകൊണ്ട് പുറത്താക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം പാളിയതിൽ സംഘടനകൾക്ക് തീരുമാനമെടുക്കാൻ അവകാശമുണ്ട്. എൻ.എസ്.എസിന്റെ സമദൂര നിലപാട് യു.ഡി.എഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അത് നിങ്ങൾക്ക് അറിയാവുന്നതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.



