തിരുവനന്തപുരം: ജയിൽ തടവുകാരുടെ വേതനം ഉയർത്തിയത് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണെന്നും ഇക്കാര്യം സുപ്രീം കോടതി ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.(It is a constitutional principle to pay fair wages, CM on increase in prisoners’ wages)
2016-ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം ഓരോ മൂന്ന് വർഷം കൂടുമ്പോഴും തടവുകാരുടെ വേതനം പരിഷ്കരിക്കേണ്ടതുണ്ട്. കേരളത്തിൽ അവസാനമായി വേതനം പരിഷ്കരിച്ചത് 2018-ലാണ്. അതായത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വർദ്ധനവ് വരുത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന വേതനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തടവുകാരുടെ തൊഴിൽ നൈപുണ്യം അനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം വിദഗ്ധ ജോലികൾക്ക്പ്രതിദിനം 620 രൂപയും, അർദ്ധ വിദഗ്ധ ജോലികൾക്ക് 560 രൂപയും, അവിദഗ്ധ ജോലികൾക്ക് 530 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുമുമ്പ് സെൻട്രൽ ജയിലുകളിൽ ഇത് യഥാക്രമം 168 രൂപ, 127 രൂപ, 63 രൂപ എന്നിങ്ങനെയായിരുന്നു.



