ബെയ്‌റൂട്ട്: കഴിഞ്ഞ മാസം യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ലബനന്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു ( Israeli attacks Lebanon). കിഴക്കൻ ലബനനിലെ സെല്ലായ നഗരത്തിലുണ്ടായ ആക്രമണത്തിൽ മുനിസിപ്പൽ കൗൺസിൽ അധ്യക്ഷൻ അലി ഖാസിം അഹമ്മദും കുടുംബത്തിലെ മൂന്ന് അംഗങ്ങളും കൊല്ലപ്പെട്ടതായി ലബനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തെക്കൻ ലബനനിലെ മെയ്ഫദൂൻ ഗ്രാമത്തിൽ നടന്ന ഷെല്ലാക്രമണത്തിലാണ് മറ്റ് രണ്ട് പേർ മരിച്ചത്. ഇതിന് മറുപടിയായി ഇസ്രായേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു. തെക്കൻ ലബനനിലെ 12 ഗ്രാമങ്ങളിലെ താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാമെന്ന് ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമങ്ങൾക്കും ഇതാദ്യമായി ഇത്തരം ഉത്തരവ് ലഭിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് ഒരു കിലോമീറ്ററെങ്കിലും ദൂരത്തേക്ക് മാറാനാണ് നിർദ്ദേശം.
ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേൽ ആരോപിക്കുന്നുണ്ടെങ്കിലും ഇതിന് മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 2-ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ലബനനിൽ ഇതുവരെ 2,700 ഓളം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെതിന് സമാനമായ തകർച്ചയാണ് തെക്കൻ ലബനനിലെ പല ഗ്രാമങ്ങളിലും ഇസ്രായേൽ സൈന്യം വരുത്തിയിരിക്കുന്നത്. ഏപ്രിൽ 17-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇതോടെ പൂർണ്ണമായും തകർച്ചയുടെ വക്കിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Summary: At least six people were killed in Israeli airstrikes in southern and eastern Lebanon, violating the recent ceasefire. Israel has issued forced displacement orders for 12 villages, including areas north of the Litani River. Since the conflict renewed in March, nearly 2,700 people have been killed and over 1.2 million displaced in Lebanon.

