മുംബൈ: മഹാരാഷ്ട്ര മന്ത്രി അതുൽ സേവെയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി സേവനമനുഷ്ഠിക്കുന്ന വിജയ് ദുൽചന്ദ് കരണ്ടെയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു (Vijay Dulchand Karande OSD). പുനെയിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മകനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. പ്രതിയുടെ മൊബൈൽ ഫോണിലെ ചില സന്ദേശങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
വിജയ്‌യുടെ 30 വയസ്സുകാരിയായ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ:
തർക്കം രൂക്ഷമായതോടെ വിജയ് തന്റെ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത മകനെയും ഇയാൾ ക്രൂരമായി മർദിച്ചു.
രക്ഷപ്പെട്ടോടിയ യുവതി കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിങ്കർ അറിയിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഇത്തരമൊരു ഹീനകൃത്യത്തിന് മുതിർന്നത് മഹാരാഷ്ട്ര സർക്കാരിനും വലിയ തലവേദനയായിരിക്കുകയാണ്.
Story Summary: Vijay Dulchand Karande, OSD to Maharashtra Minister Atul Save, has been booked for allegedly attempting to kill his wife and assaulting his minor son in Pune. The dispute started over chat messages on his mobile phone. Police are currently investigating the matter.

