പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 65 വയസ്സുകാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ഭോർ തെഹ്സിലിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.(4-year-old girl sexually assaulted, murdered by 65-year-old man in Bhor)
ഭക്ഷണം നൽകാമെന്ന് പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ തൊഴുത്തിനടുത്തുള്ള ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. പരിസരത്തെ ഒരു സ്വകാര്യ വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെത്തിയത്. ഇതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സംഭവമറിഞ്ഞ നൂറുകണക്കിന് ഗ്രാമവാസികൾ പോലീസ് ചൗക്കിക്ക് മുന്നിൽ തടിച്ചുകൂടുകയും പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ദേശീയപാത ഉപരോധിച്ചു. ഇതോടെ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
പൂനെ റൂറൽ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗിൽ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കേസിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി. ഇതിന് ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. പ്രതിക്കെതിരെ കൊലപാതകം, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

