ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ ‘തലപ്പാവ്’ ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്. രാജ്യത്തിന്റെ വൈവിധ്യത്തെയും കരുത്തിനെയും പ്രതിനിധീകരിക്കുന്ന ഈ തലപ്പാവ് കാണികളുടെയും മാധ്യമങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.(The Prime Minister’s turban evokes tradition in Republic Day celebrations)
രാജസ്ഥാനി ടൈ-ആൻഡ്-ഡൈ കലയിൽ തീർത്ത മൾട്ടി-കളർ സഫ. ഇതിന് തോളിലൂടെ നീട്ടിയിട്ട ഒരു വലിയ വാലുണ്ട്. ഡാർക്ക് നേവി ബ്ലൂ കുർത്തയും വെള്ള പൈജാമയും, അതിന് മുകളിൽ ഇളം നീല നിറത്തിലുള്ള നെഹ്റു ജാക്കറ്റും. 2014-ൽ അധികാരമേറ്റത് മുതൽ ദേശീയ ദിനങ്ങളിൽ വ്യത്യസ്തമായ പ്രാദേശിക തലപ്പാവുകൾ ധരിക്കുന്നത് മോദിയുടെ പതിവാണ്.
ഇത്തവണത്തെ പരേഡിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പ്രദർശനം ‘ഓപ്പറേഷൻ സിന്ദൂർ’ ആധാരമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ വർഷം ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നിർണ്ണായക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിൽ പങ്കെടുത്ത റാഫേൽ യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈലുകൾ, എസ്-400 മിസൈൽ പ്രതിരോധ സംവിധാനം എന്നിവയുടെ മാതൃകകൾ പരേഡിൽ അണിനിരന്നു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ഏകോപനം വ്യക്തമാക്കുന്ന പ്രത്യേക ടാബ്ലോയും ശ്രദ്ധേയമായി.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന തീം ആയിരുന്നു. ഇതിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ വിവിധ ആവിഷ്കാരങ്ങളും സാംസ്കാരിക കലാപരിപാടികളും കർത്തവ്യപഥിൽ അരങ്ങേറി.



