ഇസ്ലാമാബാദ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ നയങ്ങളെ പുകഴ്ത്തി പാകിസ്താൻ. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നത് പാകിസ്താനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലെ തന്ത്രപരമായ എണ്ണശേഖരം ഇല്ലാത്തതാണ് തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാകിസ്താൻ പെട്രോളിയം മന്ത്രി മുസാദിക് മാലിക് സമ്മതിച്ചു.(No strategic oil reserves like India, Pakistan minister admits vulnerability as fuel crisis deepens)
പാകിസ്താനിലെ സമാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി മാലിക് ഇന്ത്യയുടെ കരുതലുകളെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയ്ക്ക് ഏകദേശം 60 മുതൽ 70 ദിവസത്തേക്കുള്ള എണ്ണശേഖരം കൈവശമുണ്ട്. എന്നാൽ പാകിസ്താന്റെ കൈവശം ഏതാനും ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമാണുള്ളത്. “തന്ത്രപരമായ എണ്ണശേഖരം എന്നൊന്ന് പാകിസ്താനില്ല. വാണിജ്യ ആവശ്യത്തിനുള്ള ശേഖരം മാത്രമാണുള്ളത്. ഇത് പരമാവധി 20-21 ദിവസത്തേക്ക് മാത്രമേ തികയൂ. എന്നാൽ ഇന്ത്യയ്ക്ക് ഒരൊറ്റ ഒപ്പിടലിലൂടെ വിപണിയിലേക്ക് എണ്ണ എത്തിക്കാൻ സാധിക്കുന്ന വൻ ശേഖരമുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയും വിദേശനാണ്യ ശേഖരവുമാണ് ഈ പ്രതിസന്ധിയെ മറികടക്കാൻ അവരെ സഹായിക്കുന്നതെന്ന് മാലിക് ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിലധികം വിദേശനാണ്യ ശേഖരമുണ്ട്. കൂടാതെ അന്താരാഷ്ട്ര നാണയ നിധിയുടെ കർശനമായ നിബന്ധനകൾക്ക് ഇന്ത്യ വിധേയമല്ല. അതിനാൽ എണ്ണവില കൂടുമ്പോൾ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. എന്നാൽ പാകിസ്താൻ ഐഎംഎഫ് പദ്ധതിയുടെ ഭാഗമായതിനാൽ നികുതി കുറയ്ക്കുന്നതിനും മറ്റും വലിയ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളാണ് ആഗോള എണ്ണവില ഉയരാൻ കാരണം. ഫെബ്രുവരി അവസാനം മുതൽ ആരംഭിച്ച വ്യോമാക്രമണങ്ങളും ഉപരോധങ്ങളും വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 120 ഡോളറിന് മുകളിലേക്ക് ഉയർന്നിട്ടും ഇന്ത്യയിൽ ഇന്ധനവില താരതമ്യേന സ്ഥിരതയാർന്നതാണ്.

