ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് അതുൽ ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഖേരയ്ക്ക് ആശ്വാസം നൽകിയത്.(Pawan Khera was granted anticipatory bail by the Supreme Court )
പവൻ ഖേരയും പരാതിക്കാരിയുടെ ഭർത്താവും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ലഘുവായി കാണാനാവില്ലെന്നും അത് അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഗുവാഹത്തി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഖേര സുപ്രീം കോടതിയെ സമീപിച്ചത്.
അറസ്റ്റ് ചെയ്യുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ നിബന്ധനകൾക്ക് വിധേയമായി ജാമ്യത്തിൽ വിടണം, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം, തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.
പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി, ഇതൊരു അപകീർത്തി കേസ് മാത്രമാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അപമാനിക്കേണ്ട ആവശ്യമില്ലെന്നും വാദിച്ചു. ഹിമന്ത ബിശ്വ ശർമ്മ ഭരണഘടനാ പദവിയിലിരുന്ന് ഖേരയെ ഭീഷണിപ്പെടുത്തുകയാണെന്നും സിംഗ്വി ആരോപിച്ചു.

