തിരുവനന്തപുരം: പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കെ. മുരളീധരൻ. കേരളത്തിൽ നിന്നുള്ള പ്രധാന പുരസ്കാരങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, ചില പേരുകൾ ഒഴിവാക്കി സംസാരിച്ചു.(Three Padma Awards are welcome, K Muraleedharan)
വി.എസ്. അച്യുതാനന്ദൻ (പത്മവിഭൂഷൺ), മമ്മൂട്ടി (പത്മഭൂഷൺ), വിമലാ മേനോൻ (പത്മശ്രീ) എന്നിവർക്ക് ലഭിച്ച അംഗീകാരങ്ങൾ അഭിമാനകരമാണെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ പട്ടികയിലെ മറ്റ് ചില പേരുകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുരസ്കാര നിർണ്ണയത്തിൽ ചില ദുരുദ്ദേശങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ സിപിഎമ്മിലേക്ക് പോകുമെന്ന ചർച്ചകളെ മുരളീധരൻ പരിഹാസത്തോടെയാണ് തള്ളിയത്. തരൂരിനെപ്പോലെ ലോകം അറിയുന്ന ഒരു നേതാവ് ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലായ പാർട്ടിയിൽ ചേരുമെന്ന് കരുതാൻ വയ്യ. മഹാപഞ്ചായത്തിൽ തരൂരിന്റെ പേര് ഒഴിവാക്കിയതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിരിക്കാം. എന്നാൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച പട്ടികയിൽ പേര് ഇല്ലാത്തതിനാലാണ് അത് സംഭവിക്കാത്തത്. തരൂർ ഒരു ‘ഫുൾടൈം രാഷ്ട്രീയക്കാരൻ’ അല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.



