കാസർഗോഡ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി ഇപ്പോൾ തനിക്ക് നൽകിയിട്ടുള്ളതെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.(K Surendran evades questions regarding contesting, Strong criticism against CPM)
സ്ഥാനാർഥിത്വം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. എന്നാൽ മഞ്ചേശ്വരത്തും കാസർഗോഡും ബിജെപിക്ക് ഇത്തവണ ഉറച്ച വിജയപ്രതീക്ഷയാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.
കൊള്ളക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറി. സത്യം പറയുന്നവരെ അവർ പുറത്താക്കുന്നു. ബംഗാളിലുണ്ടായ അതേ തകർച്ച കേരളത്തിലും സിപിഎം നേരിടാൻ പോകുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സിപിഎമ്മിനെ സുരേന്ദ്രൻ രൂക്ഷമായി പരിഹസിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിന് തന്നെ പങ്കുണ്ടോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.



