തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls show good prospects for BJP in Kerala, Declining vote share a setback)
നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ വിലയിരുത്തൽ. ഇതിനുപുറമെ വട്ടിയൂർക്കാവ്, ചാത്തന്നൂർ, തിരുവല്ല, പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ കടുത്ത പോരാട്ടം നടന്നതായും ഏഴ് സീറ്റുകൾ വരെ എൻഡിഎയ്ക്ക് ലഭിച്ചേക്കാമെന്നും പ്രവചനങ്ങളുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിനടുത്തേക്ക് ഉയർന്ന വോട്ട് വിഹിതം ഇത്തവണ 14 ശതമാനത്തിലേക്ക് താഴുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ആകെ വോട്ട് വിഹിതത്തിലെ കുറവ് എൻഡിഎയ്ക്ക് തിരിച്ചടിയാണ്. ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
പല ക്രൈസ്തവ പ്രതിനിധികളെയും സ്ഥാനാർത്ഥികളാക്കിയിട്ടും മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ പോലും ഇത്തവണ കുറവുണ്ടായേക്കാം. എഫ്.സി.ആർ.എ നിയമഭേദഗതി ഉൾപ്പെടെയുള്ള നീക്കങ്ങൾ ഈ വിഭാഗത്തിനിടയിൽ ബിജെപിക്ക് വിനയായെന്നാണ് വിലയിരുത്തൽ.പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും കേരളം ഇപ്പോഴും ഒരു ‘കിട്ടാക്കനി’യായി തുടരുന്നത് പാർട്ടിയിൽ ചർച്ചകൾക്ക് വഴിമാറും.

