കാബൂൾ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് പ്രതിസന്ധിയിലാവുകയും ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, വടക്കൻ അഫ്ഗാനിസ്ഥാനിൽ എണ്ണ ഉൽപാദനം ആരംഭിച്ച് താലിബാൻ സർക്കാർ. ജോവ്ജാൻ പ്രവിശ്യയിലെ അമു ദര്യ എണ്ണത്തടത്തിലെ അഞ്ച് കിണറുകളിൽ നിന്നാണ് ക്രൂഡ് ഓയിൽ വേർതിരിച്ചു തുടങ്ങിയതെന്ന് ഖനി-പെട്രോളിയം മന്ത്രാലയം അറിയിച്ചു.(Oil crisis deepens, Taliban starts mining in Amu Darya oil field in Afghanistan)
കഴിഞ്ഞ തിങ്കളാഴ്ച സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഘാനി ബരാദർ, ഖനി മന്ത്രി മുല്ല ഹിദായത്തുള്ള ബദ്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവിശ്യ സന്ദർശിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. അഞ്ച് കിണറുകളിൽ നിന്നായി പ്രതിദിനം ഏകദേശം 500 ക്യൂബിക് മീറ്റർ അസംസ്കൃത എണ്ണ ഉൽപാദിപ്പിക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ സംറാദ് സായ് പ്രദേശത്ത് 400 കിലോമീറ്ററോളം നടത്തിയ ഭൂകമ്പ സർവേകളാണ് പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇവിടെ വൻതോതിൽ പ്രകൃതിവാതക നിക്ഷേപവുമുണ്ടെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ പ്രകൃതിവിഭവങ്ങൾ ഖനനം ചെയ്യുന്നതിനായി വിദേശ-ആഭ്യന്തര കമ്പനികളുമായി താലിബാൻ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ചൈനയിലെ ‘സിൻജിയാങ് സെൻട്രൽ ഏഷ്യ പെട്രോളിയം ആൻഡ് ഗ്യാസ് കമ്പനി’ ഇതിനോടകം തന്നെ നിർണ്ണായകമായ കരാറുകളിൽ ഏർപ്പെട്ടുകഴിഞ്ഞു. മൂന്ന് വർഷത്തെ ഗവേഷണങ്ങൾക്കും ഡ്രില്ലിംഗിനും ശേഷമാണ് ഇപ്പോൾ പൈലറ്റ് അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചിരിക്കുന്നത്.

