കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ എല്ലാ സീറ്റുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മത്സരിക്കുന്നത് എന്ന ബിജെപി വാദത്തെ മുൻനിർത്തി, തിരഞ്ഞെടുപ്പിൽ മമത ബാനർജി ജയിച്ചാൽ പ്രധാനമന്ത്രി രാജി വെക്കുമോ എന്ന് ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു.(Political battle intensifies in West Bengal during polls, TMC challenges PM Modi)
ബംഗാളിൽ ബിജെപി തൂത്തുവാരുമെന്ന അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് അഭിഷേക് ബാനർജിയും രംഗത്തെത്തി. അമിത് ഷാ എപ്പോഴൊക്കെ ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ തൃണമൂൽ വൻ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇത്തവണയും അത് ആവർത്തിക്കും. ബിജെപി 50 സീറ്റിൽ താഴെ മാത്രമേ നേടുകയുള്ളൂ, അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. പുറത്തുനിന്നെത്തിയ നിരീക്ഷകർ ബിജെപി ഏജന്റുമാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ കൊടികൾ വ്യാപകമായി നീക്കം ചെയ്യുന്നു. പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുക്കുന്ന അന്തരീക്ഷത്തിൽ ജനങ്ങൾ എങ്ങനെ ഭയരഹിതമായി വോട്ട് ചെയ്യുമെന്നും അവർ ചോദിച്ചു.

