കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഭരണം അവസാനിപ്പിക്കാൻ 2021-ലെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കരിച്ച തന്ത്രങ്ങളുമായി ബിജെപി. ‘പുറത്തുനിന്നുള്ള പാർട്ടി’ എന്ന വിളിപ്പേര് മാറ്റിയെടുക്കാനും സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇത്തവണ ബിജെപി ഗോദയിൽ പുറത്തെടുത്തിരിക്കുന്നത്.(BJP’s ‘four strategies’ to bring down Mamata Banerjee, Campaigning by promoting Bengali identity and promising welfare schemes)
2021-ൽ മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി നടത്തിയ ‘ദീദി ഓ ദീദി’ പരാമർശം തിരിച്ചടിയായെന്ന വിലയിരുത്തലിൽ, ഇത്തവണ മമതയെ നേരിട്ട് ആക്രമിക്കുന്നത് ബിജെപി ഒഴിവാക്കി. പകരം ഭരണസംവിധാനത്തിലെ അഴിമതിയെയും തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയുമാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. തൃണമൂൽ ജയിച്ചാൽ അത് ‘അനന്തരവൻ ഭരണം’ ശക്തിപ്പെടുത്തുമെന്നാണ് അമിത് ഷാ റാലികളിൽ ആരോപിക്കുന്നത്.
ഹിന്ദുത്വ മുദ്രാവാക്യങ്ങൾക്കപ്പുറം ബംഗാളിന്റെ തനത് സംസ്കാരത്തിന് ബിജെപി ഇത്തവണ വലിയ പ്രാധാന്യം നൽകുന്നു. ജയ് ശ്രീറാം വിളികളേക്കാൾ മാ ദുർഗയ്ക്കും മാ കാളിക്കും പ്രാധാന്യം നൽകുന്ന രീതിയിലേക്ക് പ്രചാരണം മാറ്റി. ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള വേദി ഒരുക്കിയും, ബംഗാളിന്റെ തനത് ഭക്ഷണങ്ങളായ ഹിൽസ മത്സ്യവും ഝാൽമുരിയും കഴിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമാണ് ബിജെപി നേതാക്കൾ ബംഗാളിന്റെ മനസ്സ് കീഴടക്കാൻ ശ്രമിക്കുന്നത്.
ബംഗാളി വേരുകളുണ്ടെന്ന് ബോധ്യപ്പെടുത്താൻ സ്മൃതി ഇറാനിയെപ്പോലുള്ള നേതാക്കളെയാണ് ബിജെപി മുൻനിർത്തുന്നത്. തനിക്ക് ബംഗാളി സംസാരിക്കാൻ അറിയാമെന്നും തന്റെ മുത്തച്ഛന്റെ വീട് ഇവിടെയാണെന്നും റാലികളിൽ സ്മൃതി ഓർമ്മിപ്പിക്കുന്നു. തങ്ങൾ പുറത്തുനിന്നുള്ളവരല്ല എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനാണ് ഈ നീക്കം.
മമത ബാനർജിയുടെ ഉറച്ച വോട്ടുബാങ്കായ സ്ത്രീകളെ അടർത്തിയെടുക്കാൻ ക്ഷേമപദ്ധതികളുടെ പെരുമഴയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. തൃണമൂലിന്റെ ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിയേക്കാൾ ഇരട്ടി തുക നൽകുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ഇതിനൊപ്പം ആർ.ജി. കർ ആശുപത്രിയിലെ സംഭവമുൾപ്പെടെ ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷാ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ബിജെപി ശ്രമിക്കുന്നു. ഒന്നാം ഘട്ടത്തിലെ റെക്കോർഡ് പോളിംഗ് തങ്ങൾക്ക് അനുകൂലമായ ഭരണവിരുദ്ധ വികാരമാണെന്ന പ്രതീക്ഷയിലാണ് ബിജെപി. മെയ് നാലിന് ഫലം വരുമ്പോൾ ഈ തന്ത്രങ്ങൾ എത്രത്തോളം ഫലിച്ചുവെന്ന് വ്യക്തമാകും.

