ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനിടെ ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് ജീവനക്കാരനും തട്ടിപ്പിനിരയായി (Alappuzha Online Fraud). വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയത്. മകൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുന്നപ്ര തെക്ക് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 9,56,500 രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.ഖത്തർ എയർവേയ്‌സിൽ എച്ച്.ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ച പ്രതി, മകൾക്ക് അസിസ്റ്റന്റ് എച്ച്.ആറായി ജോലി നൽകാമെന്ന് ഉറപ്പുനൽകി.
2025 ജൂലൈ മുതൽ വിവിധ ഘട്ടങ്ങളിലായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലൂടെ പണം കൈമാറി. ഫെബ്രുവരിയിൽ മൂന്ന് ലക്ഷം രൂപ പ്രതിയുടെ അമ്മയ്ക്ക് നേരിട്ട് നൽകുകയും ചെയ്തു.
ഓൺലൈൻ ടാസ്ക്കുകൾ പൂർത്തിയാക്കിയാൽ വൻ തുക നൽകാമെന്ന് വിശ്വസിപ്പിച്ച് മുതുകുളം സ്വദേശിയായ ബാങ്ക് ജീവനക്കാരനിൽ നിന്ന് 25.02 ലക്ഷം രൂപ തട്ടിയെടുത്തു.ടെലിഗ്രാം വഴി ‘ഹോട്ടൽ ടുനൈറ്റ്’ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയ സംഘം, ഹോട്ടൽ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട ജോലികൾ നൽകി.
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 21 തവണയായാണ് 25,02,572 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ വൈകിയതും തുക വർധിക്കാൻ കാരണമായി.
ആലപ്പുഴ സൈബർ ക്രൈം പോലീസും സൗത്ത് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതമായ ഓൺലൈൻ ലിങ്കുകളോ ജോലി വാഗ്ദാനങ്ങളോ വിശ്വസിച്ച് പണം കൈമാറരുതെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
Story Summary: In two separate online fraud cases in Alappuzha, a police officer and a bank employee lost a combined total of over ₹32 lakh. A police officer was duped of ₹9.5 lakh by a woman from Balussery promising a job for his daughter in Qatar Airways. Meanwhile, a bank employee from Muthukulam lost ₹25.02 lakh through a Telegram-based hotel booking task scam. Investigations by the Cyber Crime and South Police are underway.

