വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കുന്നു. ഹോർമുസ് കടലിടുക്ക്, ദക്ഷിണ അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, അതിവേഗ ആക്രമണ ബോട്ടുകൾ, മൈൻ നിക്ഷേപിക്കുന്ന കപ്പലുകൾ എന്നിവയാണ് യുഎസിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് റിപ്പോർട്ട് ചെയ്യുന്നു.(America makes new move in Hormuz, Aims to surround Iranian military bases)
പുതിയ ആക്രമണ സാധ്യതകൾ കണക്കിലെടുത്ത് യുഎസിന്റെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ് വ്യാഴാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിലെ സെൻട്രൽ കമാൻഡിന്റെ നിയന്ത്രണ പരിധിയിലെത്തി. നിലവിൽ പശ്ചിമേഷ്യയിലുള്ള യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനി കപ്പലുകൾക്ക് പുറമെയാണിത്. ഹോർമുസിൽ തടസ്സം സൃഷ്ടിക്കുന്ന ഇറാനിയൻ ബോട്ടുകളെ തകർക്കാൻ നാവികസേനയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
തന്ത്രപ്രധാനമായ ഹോർമുസിന് ചുറ്റും കേന്ദ്രീകൃതമായ ബോംബാക്രമണം നടത്താനാണ് പുതിയ പദ്ധതിയെന്ന് യുഎസ് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വെടിനിർത്തലിന് മുമ്പ് നടത്തിയ ആക്രമണങ്ങൾ കടലിടുക്കിന് പുറത്തുള്ള ലക്ഷ്യങ്ങളിലായിരുന്നു. ഇറാന്റെ പക്കൽ ഇപ്പോഴും ആയിരക്കണക്കിന് ഡ്രോണുകളും മിസൈൽ ലോഞ്ചറുകളും അവശേഷിക്കുന്നുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ഇവ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതായും ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് അടച്ചിടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും അമേരിക്കയിലെ പണപ്പെരുപ്പ നിയന്ത്രണ ശ്രമങ്ങളെയും ബാധിക്കുമെന്ന ആശങ്ക യുഎസിനുണ്ട്. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുക എന്നതാണ് അമേരിക്കയുടെ പ്രാഥമിക ലക്ഷ്യം. ഇറാൻ കൃത്യമായ കരാറിന് തയ്യാറായില്ലെങ്കിൽ ബാക്കിയുള്ള സൈനിക ലക്ഷ്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ കൈവശമുള്ള ഹൈസ്പീഡ് ബോട്ടുകളും കേടുപാടുകൾ സംഭവിക്കാത്ത മിസൈലുകളും അമേരിക്കൻ നീക്കത്തിന് വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.

