വാഷിംഗ്ടൺ: വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിന്റെ രഹസ്യവിവരങ്ങൾ ചോർത്തി പന്തയം വെച്ച് ലക്ഷങ്ങൾ സമ്പാദിച്ച അമേരിക്കൻ സൈനികനെതിരെ കുറ്റപത്രം സമർപ്പിച്ചു ( US Soldier Maduro Betting Scandal). യുഎസ് ആർമി സ്പെഷ്യൽ ഫോഴ്സിലെ മാസ്റ്റർ സർജന്റ് ഗാനൻ കെൻ വാൻ ഡൈക്കിന് (38) എതിരെയാണ് നീതിന്യായ വകുപ്പ് നടപടിയെടുത്തത്. മഡുറോയെ പുറത്താക്കുന്നതിനെച്ചൊല്ലി പന്തയം വെച്ച് ഏകദേശം 4 ലക്ഷം ഡോളർ (ഏകദേശം 3.3 കോടിയിലധികം രൂപ) ഇയാൾ സമ്പാദിച്ചതായാണ് റിപ്പോർട്ട്.
2026 ജനുവരി 3-ന് മഡുറോയെ യുഎസ് സൈന്യം പിടികൂടുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇതിനായുള്ള ആസൂത്രണങ്ങളിൽ വാൻ ഡൈക്ക് പങ്കാളിയായിരുന്നു. ഈ രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ‘പോളിമാർക്കറ്റ്’ എന്ന പ്രെഡിക്ഷൻ മാർക്കറ്റിലൂടെ മഡുറോ പുറത്താകുമെന്നും യുഎസ് സൈന്യം വെനസ്വേലയിൽ പ്രവേശിക്കുമെന്നും വാൻ ഡൈക്ക് വൻതുക പന്തയം വെച്ചു. പ്രെഡിക്ഷൻ മാർക്കറ്റുമായി ബന്ധപ്പെട്ട് ‘ഇൻസൈഡർ ട്രേഡിംഗ്’ (രഹസ്യവിവരങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേട്) കുറ്റത്തിന് ഒരാളെ പ്രതിചേർക്കുന്നത് ഇതാദ്യമായാണ്. സർക്കാരിന്റെ രഹസ്യവിവരങ്ങൾ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റം.
പ്ലാറ്റ്ഫോമിൽ നടന്ന അസ്വാഭാവികമായ പന്തയങ്ങളെക്കുറിച്ച് പോളിമാർക്കറ്റ് തന്നെയാണ് നീതിന്യായ വകുപ്പിനെ വിവരം അറിയിച്ചത്. വഞ്ചന, ഔദ്യോഗിക വിവരങ്ങളുടെ മോഷണം തുടങ്ങിയ കുറ്റങ്ങളാണ് വാൻ ഡൈക്കിന് മേൽ ചുമത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇത് ബേസ്ബോൾ താരം പീറ്റ് റോസ് സ്വന്തം ടീമിനായി പന്തയം വെച്ച് വിവാദത്തിലായ സംഭവത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതൽ പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2008 മുതൽ യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന വാൻ ഡൈക്കിനെ നോർത്ത് കരോലിനയിലെ കോടതിയിൽ ഹാജരാക്കും.
Summary: Gannon Ken Van Dyke, a U.S. Army Special Forces master sergeant, has been indicted for using classified information to win $400,000 by betting on the capture of Nicolas Maduro. Van Dyke, who was involved in planning the operation, placed wagers on the prediction market Polymarket ahead of Maduro’s capture in January 2026. This marks the first insider trading case involving a prediction market. Polymarket cooperated with the Justice Department after flagging the suspicious activity. President Donald Trump compared the act to Pete Rose’s gambling scandal, stating he would look into the matter.

