വിഴിഞ്ഞം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം (Woman Assaulted in Car Vizhinjam). സംഭവത്തിൽ കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി – വെങ്ങാനൂർ റോഡിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നഗരത്തിലേക്ക് പോകാനായി കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി. ഈ സമയം കാറുമായെത്തിയ പ്രതികൾ ഷെയർ ടാക്സിയാണെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച് വാഹനത്തിൽ കയറ്റി. യുവതി പിൻസീറ്റിൽ കയറിയ ഉടൻ ഡ്രൈവർ സീറ്റിലിരുന്ന അജിത് രാജ് പിന്നിലേക്ക് മാറുകയും അശോകൻ ഡ്രൈവർ സീറ്റിലേക്ക് കയറുകയും ചെയ്തു.
വാഹനം മുന്നോട്ട് എടുത്തതോടെ അജിത് രാജ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. പരിഭ്രാന്തയായ യുവതി ബഹളം വെച്ചതോടെ പ്രതികൾ വാഹനത്തിന്റെ വേഗത കുറച്ചു. ഈ തക്കം നോക്കി യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തുടർന്ന് പ്രതികൾ കാറുമായി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വാഹനത്തിൽ നിന്ന് പുറത്തുചാടിയ ഉടൻ തന്നെ യുവതി തന്റെ മൊബൈൽ ഫോണിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ സഹിതം വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതോടെയാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ സാധിച്ചത്. കോവളത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Summary : Two men, Ajith Raj and Ashokan, were arrested for attempting to sexually assault a young woman in a moving car in Vizhinjam. The duo tricked the victim by posing as a share taxi. The woman escaped by jumping out of the car and managed to take a photograph of the vehicle, which led to the suspects’ immediate arrest.

