വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുൻപ് മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരെയും സമീപിച്ചിരുന്നെങ്കിലും അവരെല്ലാം അത് തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി (Netanyahu-Trump Iran War Plan). ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ ആവശ്യം നിരസിച്ചപ്പോൾ ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇതിന് പച്ചക്കൊടി കാട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സമാധാനപരമായ എല്ലാ വഴികളും അടഞ്ഞാൽ മാത്രമേ യുദ്ധത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നതായിരുന്നു മുൻ പ്രസിഡന്റുമാരുടെ നിലപാടെന്ന് കെറി പറഞ്ഞു. വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുൻനിർത്തി അമേരിക്കൻ ജനതയോട് നുണ പറഞ്ഞ് മറ്റൊരു യുദ്ധത്തിലേക്ക് അവരെ തള്ളിവിടാൻ മുൻ ഭരണകൂടങ്ങൾ തയ്യാറായിരുന്നില്ല. ഇറാനിൽ ഭരണകൂട മാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്ന് നെതന്യാഹു ട്രംപിനെ വിശ്വസിപ്പിച്ചു. “ഇത് കേൾക്കാൻ സുഖമുണ്ട്” എന്ന് പ്രതികരിച്ച ട്രംപ് സംയുക്ത സൈനിക നീക്കത്തിന് അനുമതി നൽകുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്രായേൽ നൽകിയ അമിത പ്രതീക്ഷകളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുദ്ധം എളുപ്പമാണെന്ന നെതന്യാഹുവിന്റെ വാദങ്ങൾ വാൻസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെതന്യാഹുവിന്റെ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായും ഇറാനിൽ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയുമെന്ന വാദം പൊളിഞ്ഞതായും ഇറാന്റെ പ്രസ് ടിവി കെറിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ഇസ്രായേലും അമേരിക്കയും വിഭാവനം ചെയ്ത രീതിയിലുള്ള ഒരു മാറ്റം ഇറാനിൽ ഉണ്ടാകാത്തത് അമേരിക്കൻ ഭരണകൂടത്തിനുള്ളിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.
Summary: Former US Secretary of State John Kerry revealed that Israeli PM Benjamin Netanyahu proposed a war with Iran to Presidents Bush, Obama, and Biden, all of whom declined as they sought peaceful resolutions. However, Donald Trump agreed to the plan after Netanyahu convinced him that regime change in Iran was imminent. Kerry criticized the move, citing the lessons of the Vietnam and Iraq wars. Meanwhile, reports suggest tension between VP JD Vance and Netanyahu over the latter’s “rosy” and potentially misleading assumptions about the war’s outcome.

