തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് അറിയിക്കും.(Thrissur Pooram, Crucial meeting to take decision today)
വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി പൂരത്തിന്റെ മറ്റ് ചടങ്ങുകൾ മാത്രം നടത്താനാണ് ഇരു ദേവസ്വങ്ങളുടെയും ആലോചന. കുടമാറ്റം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ നടക്കണമെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. മുൻപ് വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായപ്പോഴും പൂരത്തിന്റെ ചടങ്ങുകൾ മുടക്കിയിരുന്നില്ലെന്ന് ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വ്യാഴാഴ്ച വരെ ദുഃഖാചരണം നടത്താൻ തീരുമാനിച്ചു. ഇതിനാൽ വെള്ളിയാഴ്ച മുതലേ പതിവ് മേളങ്ങളും എഴുന്നള്ളിപ്പുകളും ആരംഭിക്കൂ. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചും സ്ഫോടകവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ചും കർശനമായ നിർദ്ദേശങ്ങൾ യോഗത്തിൽ ഉണ്ടായേക്കും.

