തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന തീരുമാനവുമായി തിരുവമ്പാടി ദേവസ്വം. ആഘോഷപൂർവ്വം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.(Thiruvambady will not have fireworks this time, says Thiruvambady Devaswom Secretary)
ഈ സാഹചര്യത്തിൽ വെടിക്കെട്ട് നടത്താൻ ദേവസ്വം ആഗ്രഹിക്കുന്നില്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ചേർത്തുപിടിക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർ സ്ഫോടനത്തിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത് ദേവസ്വത്തെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്.
സംഭവത്തിൽ ഏത് തരത്തിലുള്ള അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. സ്ഫോടനത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങളൊന്നും അവിടെ ഉപയോഗിച്ചിട്ടില്ലെന്നാണ് ദേവസ്വം കരുതുന്നത്. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഹൈക്കോടതി അനുമതിയോടെ നാളെ രാവിലെ 10.30-ന് ദേവസ്വം-ജില്ലാ ഭരണകൂട യോഗം ചേരും. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കിയിട്ടുണ്ട്.

