കോഴിക്കോട്: ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം അധികൃതർ തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയല്ല തുറന്നതെന്നും പോളിങ്ങുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ‘മെറ്റീരിയൽസ് റൂം’ ആണ് തുറന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.(UDF comes forward with complaint that strong room was opened, Election officials deny)
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മുറി തുറന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഇതിൽ ദുരൂഹതയില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
മെറ്റീരിയൽസ് റൂം തുറന്നത് സ്ട്രോങ്ങ് റൂം തുറന്നതാണെന്ന് തെറ്റിദ്ധരിച്ചതാകാം പരാതിക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വോട്ടിംഗ് മെഷീനുകൾ അതീവ സുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

