കൊച്ചി: ജില്ലയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും വേനൽ വേനൽമഴയിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു (Ernakulam Rain News). പറവൂർ, ആലുവ, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലകളിലാണ് മഴ കനത്ത നാശം വിതച്ചത്.
ഏഴിക്കര പഞ്ചായത്തിൽ മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പെരുവാരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവ പന്തൽ കാറ്റിൽ തകർന്നു. ചെറായി പാലത്തിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൂവപ്പടി, കോടനാട്, കുറുപ്പംപടി മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. വൈദ്യുതി ഭവന് മുന്നിലടക്കം മരങ്ങൾ വീണതോടെ മേഖലയിൽ വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. വൻതോതിൽ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്.
ആലുവ ബാങ്ക് ജങ്‌ഷനിലെ തണൽമരം കടപുഴകി. കടുങ്ങല്ലൂർ പഞ്ചായത്തിൽ ഏലൂക്കരയിലും പരിസരത്തുമായി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നെടുമ്പാശേരിയിൽ വിമാനത്താവള റോഡിലെ ഇരുപതോളം കൂറ്റൻ ഹോർഡിങ്ങുകൾ കാറ്റിൽ നിലംപതിച്ചു. അത്താണിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് വീണ് കേടുപാടുകൾ സംഭവിച്ചു.
ഇടക്കൊച്ചിയിൽ 11 കെ.വി ലൈനിലേക്ക് തെങ്ങ് വീണും ഫോർട്ട്കൊച്ചി ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മരം വീണും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്തുവരികയാണ്. ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
Story Summary: Heavy summer rain and strong winds caused widespread damage across Ernakulam district on Sunday evening. Uprooted trees damaged houses, destroyed crops, and disrupted power supply and traffic in areas including Aluva, Perumbavoor, and Paravur.

