ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ചെന്നൈ ബോളർമാരെ വിറപ്പിച്ച അഭിഷേക് ശർമയെ പുറത്താക്കാൻ വഴിയൊരുക്കിയത് സഞ്ജുവിന്റെ ഉറച്ച തീരുമാനമായിരുന്നു.(Sanju Samson got Chennai to review, took the wicket of Abhishek Sharma)
15 പന്തിൽ അർധ സെഞ്ചറി പൂർത്തിയാക്കി അതിവേഗം സ്കോർ ഉയർത്തുകയായിരുന്ന അഭിഷേക് ശർമ എട്ടാം ഓവറിലാണ് പുറത്തായത്. ജെയ്മി ഓവർടൻ എറിഞ്ഞ ഓവറിലെ അവസാന പന്ത് അഭിഷേകിന്റെ ബാറ്റിനെ ഉരസി സഞ്ജുവിന്റെ കൈകളിൽ എത്തുകയായിരുന്നു. പന്ത് പിടിച്ചയുടൻ സഞ്ജു വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും ബോളർ ഓവർടനോ മറ്റ് ചെന്നൈ താരങ്ങളോ ശബ്ദമൊന്നും കേൾക്കാത്തതിനാൽ അപ്പീൽ ചെയ്തില്ല.
പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പായിരുന്ന സഞ്ജു, റിവ്യൂ നൽകാൻ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനോട് ആവശ്യപ്പെടുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസം കണ്ട ഗെയ്‌ക്‌വാദ് ഒടുവിൽ ഡിആർഎസ് വിളിച്ചു. തേർഡ് അംപയർ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ തട്ടിയതായി വ്യക്തമായി. ഇതോടെ തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ശിവം ദുബെ ഒരു ക്യാച്ച് കൈവിട്ടതിന് പിന്നാലെയായിരുന്നു സഞ്ജുവിന്റെ ഈ മിന്നുന്ന പ്രകടനം. 22 പന്തിൽ 59 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്.

