തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ കർശനമാക്കി (Juice Shop Inspection Kerala).
ചൂട് വർധിക്കുമ്പോൾ ജ്യൂസ് കടകൾ, കുപ്പിവെള്ള നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് അസുഖങ്ങൾ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സുരക്ഷിതമല്ലാത്ത ഐസ് ഉപയോഗിക്കുന്നതിനെതിരെയും വെയിലേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുന്നതിനെതിരെയും മന്ത്രി കർശന മുന്നറിയിപ്പ് നൽകി.
മാർച്ച് 1 മുതൽ ആരംഭിച്ച നടപടിയിൽ 3641 പരിശോധനകളാണ് നടന്നത്. ഇതിൽ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് പിഴയും (കോമ്പൗണ്ടിംഗ് നോട്ടീസ്) നൽകി.506 പാനീയ സാമ്പിളുകളും 118 കുടിവെള്ള സാമ്പിളുകളും ഉൾപ്പെടെ ആകെ 662 സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തു.
ആരോഗ്യവകുപ്പ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ
ഐസ് നിർമ്മാണം: ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്ന് മാത്രമേ നിർമ്മിക്കാവൂ. മലിനമായ വെള്ളത്തിൽ നിന്നുള്ള ഐസ് ഉപയോഗിക്കുന്നത് രോഗങ്ങൾക്ക് കാരണമാകും.
പാഴ്സൽ സ്റ്റിക്കർ: ഭക്ഷണ പാഴ്സലുകളിൽ നിർമ്മാണ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാണ്. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.
കുപ്പിവെള്ളം: അംഗീകൃതമല്ലാത്ത വ്യാജ കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ
കുപ്പിവെള്ളം വാങ്ങുമ്പോൾ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
വെയിലേൽക്കുന്ന രീതിയിൽ തൂക്കിയിട്ടിരിക്കുന്നതോ വാഹനങ്ങളിൽ വെയിൽ തട്ടുന്ന രീതിയിൽ എത്തിക്കുന്നതോ ആയ കുപ്പിവെള്ളം, ശീതള പാനീയങ്ങൾ എന്നിവ വാങ്ങാതിരിക്കുക.
പ്ലാസ്റ്റിക് കുപ്പികളിൽ വെയിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
യാത്രാവേളകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കയ്യിൽ കരുതുന്നത് ഉചിതമാണ്.
ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ വഴിയോരക്കച്ചവടക്കാർ മുതൽ ഷവർമ വിൽക്കുന്ന വലിയ ഹോട്ടലുകൾ വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Story Summary: Kerala Health Minister Veena George announced intensified food safety inspections across the state due to rising temperatures. Authorities have conducted over 3,600 raids since March 1, focusing on juice shops and bottled water units to ensure quality and hygiene.

