അമ്പലപ്പുഴ: ചൂട് കാരണം മുറ്റത്ത് കിടന്നതിന് ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ച് യുവാവിനെതിരെ കേസെടുത്ത് പോലീസ് (Ambalapuzha News).
അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവർക്കാണ് മർദനമേറ്റത്.
ഏപ്രിൽ 15-ന് രാത്രി മുറിയിലെ കഠിനമായ ചൂട് സഹിക്കാനാവാതെ നിഷാ മോളും മകളും മുറ്റത്ത് തുണി വിരിച്ച് കിടന്നിരുന്നു. ഇത് കണ്ട പ്രതി “ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്” എന്ന് ചോദിച്ച് അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
നിഷാ മോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് അടിക്കുകയും ചെയ്തു. അമ്മയെ തല്ലുന്നത് തടയാൻ എത്തിയ മകളെയും പ്രതി പലതവണ കൈകൊണ്ട് മർദിച്ചു.
നിഷാ മോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരം പോലീസ് കേസ് എടുത്തു. കൂടാതെ പ്രായപൂർത്തിയാകാത്ത മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
Story Summary: Ambalapuzha police booked Sibimon for brutally attacking his wife and minor daughter after they slept in the courtyard to escape the extreme heat. Charges under BNS and the Juvenile Justice Act have been filed.

