തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണെന്ന് പറഞ്ഞ് രംഗത്തെത്തി. സീരിയലുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിയുന്ന ഒരുപാട് വിഷയങ്ങൾ ഉണ്ടെന്നും, സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകാൻ ഇവ എത്രത്തോളം ഉതകുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പി സതീദേവി അറിയിച്ചു.(Censoring is essential for serials says P. Sathidevi)
വനിതാ കമ്മീഷൻ്റെ മെഗാ സീരിയല്‍ നിരോധിക്കണമെന്ന റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും, അത്തരമൊരു റിപ്പോർട്ട് നൽകിയത് 2017 -18 കാലത്താണെന്നും പറഞ്ഞ അവർ, സീരിയലുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നതായും വ്യക്തമാക്കി.
വനിതാ കമ്മീഷൻ വർഷം തോറും 3 പ്രധാന റിപ്പോർട്ടുകൾ നൽകാറുണ്ടെന്നും, ഇപ്പോൾ പുറത്തുവന്നത് താൻ അധ്യക്ഷയായ കാലത്ത് ഉള്ളതല്ലെന്നും പറഞ്ഞ പി സതീദേവി, പരിശോധിച്ച ശേഷം അക്കാര്യത്തിൽ കൂടുതൽ പ്രതികരണം അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം വനിതാ കമ്മീഷൻ നടത്തിയ പബ്ലിക് ഹിയറിങ്ങിൽ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ സുരക്ഷിതത്വം, സേവന വേതനവ്യവസ്ഥകൾ എന്നിവയെല്ലാം ചർച്ച ചെയ്തിരുന്നുവെന്നാണ് അവർ പറഞ്ഞത്. ആ റിപ്പോർട്ട് സർക്കാരിന് കൈമാറിയെന്നാണ് അവർ വ്യക്തമാക്കിയത്.
ചില സീരിയലുകൾ സമൂഹത്തിന് നല്ല സന്ദേശം നൽകുന്നില്ലെന്നും, കുട്ടികളിൽ ഉൾപ്പെടെ തെറ്റായ സന്ദേശം നൽകുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും അവയിൽ ഉണ്ടെന്നും വിമർശിച്ച പി സതീദേവി, സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്നും വ്യക്തമാക്കി.



