ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവർത്തിച്ചുള്ള സൈനികാക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ ആണവ പദ്ധതികൾ അതീവ പ്രതിരോധശേഷിയോടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് തവണ വലിയ സൈനിക നടപടികൾ ഉണ്ടായിട്ടും ഇറാന്റെ ആണവ അടിത്തറ പൂർണ്ണമായും തകർക്കാൻ സാധിച്ചിട്ടില്ലെന്നും ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി അവർ ഇപ്പോഴും നിലനിർത്തുന്നുണ്ടെന്നും അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.(Iran’s nuclear programs survive military attacks, World countries concerned)
ഗവേഷണ പരീക്ഷണശാലകൾക്കും യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്കും നേരെ കനത്ത വ്യോമാക്രമണങ്ങൾ ഉണ്ടായെങ്കിലും, ഇറാന്റെ ആണവ പദ്ധതിയുടെ കാതലായ ഭാഗങ്ങൾ സുരക്ഷിതമാണ്. കനത്ത ബോംബാക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന സെൻട്രിഫ്യൂജുകൾ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട അടിയന്തര ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം ഇറാന്റെ ആണവ അഭിലാഷങ്ങളാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും അതിനുള്ള സാങ്കേതികവിദ്യ തേടില്ലെന്നും ഇറാൻ ഉറച്ച വാഗ്ദാനം നൽകണം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് ചർച്ചകളെ പ്രതിസന്ധിയിലാക്കി.
ആയിരം പൗണ്ടോളം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നത് ലോകരാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ പകുതിയോളം ഇസ്ഫഹാനിലെ അതീവ രഹസ്യമായ ഭൂഗർഭ തുരങ്കങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജൻസി സ്ഥിരീകരിച്ചു. ഈ യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറല്ലെന്നത് സൈനിക നീക്കങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. 12 ദിവസത്തെ യുദ്ധത്തിൽ ഫോർദോ, നതാൻസ് തുടങ്ങിയ കേന്ദ്രങ്ങളിൽ അമേരിക്ക വൻതോതിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലും ആണവ ശാസ്ത്രജ്ഞരെയും ലാബുകളെയും ലക്ഷ്യമിട്ട് നിരവധി നീക്കങ്ങൾ നടത്തി. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കൊന്നും ഇറാന്റെ ആണവ പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ വിലയിരുത്തലുകൾ. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നാണ് ഇറാൻ ആവർത്തിച്ചു വാദിക്കുന്നത്.

