പട്ന: ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കുന്നതോടെ പുതിയ എൻഡിഎ സർക്കാർ ഏപ്രിൽ 14-നോ 15-നോ അധികാരമേൽക്കും. ബിജെപിയിൽ നിന്നുള്ള ഒരു ‘പുതിയ മുഖം’ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.(Nitish Kumar era comes to an end in Bihar, New CM soon)
പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾക്കായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകനായി നിയമിച്ചു. ബിഹാറിലെ പാർട്ടി എം.എൽ.എമാരുമായും ജെഡിയു, എൽജെപി തുടങ്ങിയ സഖ്യകക്ഷികളുമായും അദ്ദേഹം ചർച്ച നടത്തും. “പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സത്യസന്ധതയോടെ നിറവേറ്റും,” എന്ന് ചൗഹാൻ പ്രതികരിച്ചു.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. ഏപ്രിൽ 14-ന് അദ്ദേഹം അവസാന മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്ഭവനിലെത്തി ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബിജെപി പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്ത് ഇല്ലെങ്കിലും ബിഹാറിന്റെ വികസന കാര്യങ്ങളിൽ നിതീഷ് കുമാറിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ പറഞ്ഞു.
2025-30 കാലയളവിലേക്കുള്ള ജനവിധി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേടിയത്. അതിനാൽ പുതിയ സർക്കാർ അദ്ദേഹത്തിന്റെ നയങ്ങൾ തന്നെയാകും പിന്തുടരുക. പാർലമെന്റ് സമ്മേളനങ്ങൾക്ക് മാത്രമാകും അദ്ദേഹം ഡൽഹിയിൽ ഉണ്ടാവുകയെന്നും ബാക്കി സമയം ബിഹാറിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ഝാ വ്യക്തമാക്കി.

