ന്യൂഡൽഹി: ഇസ്ലാമാബാദിൽ വെച്ച് നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞിരുന്നു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലും ആണവ വിഷയത്തിലും ഹോർമുസ് കടലിടുക്കിലെ സുരക്ഷയിലും ലെബനൻ വെടിനിർത്തലിലും തീരുമാനമാകാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം. ഇറാന് മുന്നിലുള്ള ഏറ്റവും മികച്ച അവസാനത്തെ ഓഫറാണിതെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ കരയാക്രമണമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകം.(US-Iran talks failed, India remains silent to the matter )
ചർച്ചകൾ പരാജയപ്പെട്ടതിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാകണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അബുദാബിയിൽ യുഎഇ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹോർമുസ് കടലിടുക്കിലെ സാഹചര്യം ചർച്ച ചെയ്തു. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും ഇറാനുമായുള്ള മാനുഷിക സഹകരണം ഇന്ത്യ തുടരുകയാണ്. ഇന്ത്യ നൽകിയ ധനസഹായം ഉപയോഗിച്ച് വാങ്ങിയ മരുന്നുകൾ ടെഹ്‌റാനിൽ എത്തിച്ചതായി ഇറാൻ അംബാസഡർ മൊഹമ്മദ് ഫത്താലി അറിയിച്ചു. സഹായങ്ങൾ സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് സൗകര്യമുൾപ്പെടെ നൽകിയതിന് ഇന്ത്യയോട് ഇറാൻ നന്ദി രേഖപ്പെടുത്തി.

