പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കാമുകനൊപ്പം ജീവിക്കാൻ ആറുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി (Pune Child Murder News). പൂനെ ഖേഡ് സ്വദേശിനി ബാസിരൻ മെഹബൂബ് ഷെയ്ഖ് (27) ആണ് മകൻ ആവേസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബാസിരനെയും കാമുകൻ റാം വിനായക് കജേവാദിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ നാലിന് രാത്രി 11.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ചാണ് ഇരുവരും കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാനായി കുട്ടിയെ തറയിലടിക്കുകയും ചെയ്തു. തുടർന്ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം.
മൃതദേഹം വീട്ടിലെത്തിച്ച ബാസിരൻ, കുട്ടി ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. എന്നാൽ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ വീട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതോടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പോലീസ് ബാസിരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാമുകനുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. ഇവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഇതിൽ രണ്ട് പേർ പിതാവിനൊപ്പമാണ് കഴിയുന്നത്. കൊല്ലപ്പെട്ട ആവേസ് മാത്രമാണ് ബാസിരനൊപ്പം ഉണ്ടായിരുന്നത്.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Summary:
A 27-year-old woman, Basiran Mehabub Sheikh, and her paramour, Ram Vinayak Kajewad, were arrested in Pune for the brutal murder of her six-year-old son, Aves. The duo drowned the child in a bucket of water and hit him on the floor to ensure his death, as they believed he was an obstacle to their relationship. Initially, they claimed the death was due to a heart attack, but family members grew suspicious after seeing injury marks on the body during funeral preparations. A post-mortem confirmed the murder, leading to the confession and arrest.

