തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് നിരീക്ഷണങ്ങൾ പങ്കുവെച്ച് പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ (G Venugopal Facebook Post Kerala Election). സംസ്ഥാനത്ത് 78.27% പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, ജനങ്ങളുടെ ഈ വലിയ പങ്കാളിത്തം ആർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തുകയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
രണ്ട് മുന്നണികൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ഇത്രയും ഉയർന്ന പോളിംഗ് ശതമാനം പ്രതിപക്ഷത്തിന്റെ വലിയ മുന്നേറ്റമായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് ശക്തമായ ഒരു മൂന്നാം മുന്നണി കൂടി നിലവിലുണ്ട്. മൂന്നാം മുന്നണി പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണകരമാകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന് അദ്ദേഹം കുറിച്ചു.
രാത്രി വൈകിയും മണിക്കൂറുകളോളം ക്യൂ നിന്ന് വോട്ട് ചെയ്തവരുടെ മുഖത്ത് ഒരു നിശ്ചയദാർഢ്യം ദൃശ്യമായിരുന്നു. ആ നിശ്ചയദാർഢ്യം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാൻ മെയ് നാല് വരെയുള്ള കാത്തിരിപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാത്രി വൈകിയും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായത് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. വോട്ടെടുപ്പ് പൂർത്തിയായതോടെ മുന്നണികൾ വിജയപ്രതീക്ഷ പങ്കുവെക്കുമ്പോഴും, വേണുഗോപാലിനെപ്പോലെയുള്ള സാംസ്കാരിക പ്രവർത്തകരുടെ നിരീക്ഷണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
ജി. വേണുഗോപാലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളത്തിൽ പോളിങ് ശതമാനം എഴുപത്തെട്ടും പിന്നിട്ട് മുന്നിലേക്ക് . എഴുപത്താറ് ശതമാനം കഴിഞ്ഞാൽ ഏത് ഭരണമുന്നണിക്കും മുട്ടിടിപ്പ് കൂടാറുണ്ട് സാധാരണ !വോട്ടിങ്ങ് ശതമാനം ഉയരുന്നതിന് പിന്നിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് മുന്നണികൾ മാത്രമുണ്ടായിരുന്ന ഒരു കാലത്ത്, ഇത് പ്രതിപക്ഷത്തിൻ്റെ വൻപിച്ച മുന്നേറ്റമായി കണക്കാക്കാവുന്നതായിരുന്നു. പക്ഷേ ഇവിടെ ഒരു മൂന്നാം മുന്നണിയുണ്ട് . ഭരണത്തിൻ വരാൻ സാധ്യത കുറവാണെങ്കിലും അവർ പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണകരമായി ഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
ഇക്കഴിഞ്ഞ ചെറിയ കാലയളവിൽ കേരളത്തിൽ നടന്ന ബൈ ഇലക്ഷനുകളിലും, പാർലമെൻ്ററി തിരഞ്ഞെടുപ്പിലും, ലോക്കൽ ബോഡി പോളിലും പ്രതിപക്ഷത്തിന് ലഭിച്ച തിളക്കമാർന്ന ജയത്തിൻ്റെ ശോഭ കെടുത്തുന്ന മറ്റെന്തെങ്കിലും വിഷയങ്ങൾ ഈ നിയമസഭാ വോട്ടിങ്ങിന് മുൻപ് സംഭവിച്ചിട്ടുണ്ടോ? ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടത് കേഡറുകളെ പ്രചോദിതരായ്, നവ സന്ദേശത്തോടെ പോളിങ്ങ് ബൂത്തിലെത്തിക്കാൻ സാധിച്ചതായിരിക്കുമോ ഈ ഉയർന്ന പോളിങ്ങ് ശതമാനം?
അതോ, മറ്റ് ഇലക്ഷനുകളെല്ലാം കൃത്യമായി പ്രവചിച്ച്, കോൺഗ്രസ് പാർട്ടിയെ മുന്നിൽ നിന്ന് യുദ്ധവീര്യം പകർന്ന് നയിച്ച്, ശ്രീ വി.ഡി. സതീശൻ നടത്തിയ നൂറ് സീറ്റ് യാഥാർത്ഥ്യമാകുമോ? കോൺഗ്രസ് പാർട്ടിയിൽ സ്വന്തം രാഷ്ട്രീയ ഭാവി ത്രാസിൽ വച്ചുള്ള സതീശൻ്റെ പ്രവചനം ശരിയെങ്കിൽ, കെ.കരുണാകരന് ശേഷം ശക്തിയും രാഷ്ടീയ പ്രായോഗികതയും, ദീർഘവീക്ഷണവുമുള്ള ഒരു നേതാവിൻ്റെ ഉദയമാകുമോ കോൺഗ്രസ്സിൽ? ഇന്നലെ രാത്രി വളരെ വൈകും വരെ പോളിങ്ങ് ബൂത്തുകളിൽ ക്ഷമയോടെ, മണിക്കൂറുകൾ താണ്ടി, നിരനിരയായ് വോട്ട് ചെയ്യാൻ നിന്നവരുടെ മുഖത്തെ നിശ്ചയദാർഢ്യം സൂചിപ്പിക്കുന്നതെന്തായിരിക്കാം? മേയ് നാല് വരെ നമുക്ക് കാത്തിരിക്കാം. അല്ലേ? VG
Story Summary:
Renowned singer G. Venugopal shared his insights on the record 78.27% voter turnout in the 2026 Kerala Assembly elections. In a Facebook post, he noted that while high polling traditionally favored the opposition in a bipolar contest, the presence of a strong third front makes the outcome unpredictable this time. He highlighted the determination seen on the faces of voters who waited hours in queues and stated that the true meaning of this mandate will only be revealed on May 4

