കൊച്ചി: കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.(Congress is a democratic party, says KC Venugopal )
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അവിടെ ആർക്കും അഭിപ്രായം പറയാം. എന്നാൽ സിപിഎമ്മിൽ പിണറായി വിജയൻ മാറണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു.
വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. പെട്ടി തുറക്കുമ്പോൾ സാധാരണക്കാരായ സിപിഎം പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തുവെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കള്ളവോട്ട് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർ പലയിടത്തും സിപിഎം മർദ്ദനത്തിന് ഇരയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിക്കമഗളൂരുവിൽ കാണാതായ പതിനാലുകാരി ശ്രീനന്ദയെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി കെ.സി. വേണുഗോപാൽ അറിയിച്ചു. കർണാടക മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വനം മന്ത്രി എന്നിവരുമായി നേരിട്ട് സംസാരിച്ചു. പെൺകുട്ടിക്കായി കർണാടക സർക്കാർ ഇന്ന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

