ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There should be a government where everyone can express their opinion, says Asif Ali after voting)
വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും തന്നെക്കുറിച്ച് ഉയർന്ന അഭ്യൂഹങ്ങളെക്കുറിച്ചും താരം മനസ്സുതുറന്നു. എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്നു പറയാൻ സാധിക്കുന്ന ഒരു ഭരണകൂടമാണ് അധികാരത്തിൽ വരേണ്ടതെന്ന് ആസിഫ് അലി പറഞ്ഞു. ജനാധിപത്യത്തിൽ വിയോജിപ്പുകൾക്കും സംവാദങ്ങൾക്കും ഇടമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രചരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷിക്കാൻ യുഡിഎഫ് നേതാവ് പി.ജെ. ജോസഫ് തന്നെ തന്റെ വീട്ടുകാരെ നേരിട്ട് വിളിച്ചിരുന്നുവെന്നും ആസിഫ് അലി വെളിപ്പെടുത്തി.

