ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ശബരിമല വിഷയത്തിന് പുറമെ മറ്റ് മതങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.(Sabarimala women entry, Important arguments in the supreme court from today)
യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെയും വിധിക്കെതിരെ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും വാദമാണ് കോടതി ആദ്യം കേൾക്കുക. 32-ഓളം സംഘടനകൾ ഇതിനോടകം തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 കക്ഷികളുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലായി നടക്കും.
യുവതീ പ്രവേശന കാര്യത്തിൽ നേരിട്ട് നിലപാട് വ്യക്തമാക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്. മതാചാരങ്ങളിൽ കോടതികൾ തീർപ്പുകൽപ്പിക്കേണ്ടതില്ല എന്ന നിലപാടാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക. ശബരിമല കേസിലെ വിധി മറ്റ് മതവിഭാഗങ്ങളിലെ ആചാരങ്ങളെയും ബാധിക്കുമെന്നതിനാൽ താഴെ പറയുന്ന വിഷയങ്ങളും ഒൻപതംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, ദാവൂദി ബോറ വിഭാഗത്തിലെ ചേലകർമ്മം എന്നിവയാണവ.

