ന്യൂയോർക്ക്: സൗരയൂഥത്തിന് പുറത്ത് ആയിരക്കണക്കിന് ഗ്രഹങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ശാസ്ത്രലോകം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അവയിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ കോർണൽ സർവ്വകലാശാലയിലെ കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ലിസ കൽറ്റെനെഗറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഈ രംഗത്ത് നിർണ്ണായകമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്.(Scientists search for signs of life beyond Earth, 45 45 Earth-Like Planets discovered)
സൗരയൂഥത്തിന് പുറത്തുള്ള ആറായിരത്തിലധികം ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്ത ഗവേഷകർ, അവയിൽ 45 ഗ്രഹങ്ങൾ പാറകൾ നിറഞ്ഞതാണെന്നും അവയുടെ നക്ഷത്രങ്ങളിൽ നിന്നുള്ള ‘വാസയോഗ്യമായ മേഖലയിൽ’ സ്ഥിതി ചെയ്യുന്നവയാണെന്നും കണ്ടെത്തി. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയ മിഷനിൽ നിന്നും നാസയുടെ എക്സോപ്ലാനറ്റ് ആർക്കൈവിൽ നിന്നുമുള്ള വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്.
ഓരോ ഗ്രഹത്തിനും അതിന്റെ നക്ഷത്രത്തിൽ നിന്ന് എത്രത്തോളം ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് സംഘം കണക്കാക്കി. ഉപരിതലത്തിൽ ദ്രവരൂപത്തിൽ വെള്ളം നിലനിൽക്കാൻ ഈ ഊർജ്ജത്തിന്റെ അളവ് നിർണ്ണായകമാണ്. നമ്മുടെ സൗരയൂഥത്തിൽ ഭൂമി വാസയോഗ്യമായ മേഖലയുടെ മധ്യഭാഗത്താണെങ്കിൽ, ശുക്രൻ ഈ മേഖലയുടെ ഉള്ളിലും ചൊവ്വ പുറം അതിർത്തിയിലുമാണ്. ഇതേ മാനദണ്ഡങ്ങൾ മറ്റ് നക്ഷത്രയൂഥങ്ങളിൽ പ്രയോഗിച്ചപ്പോഴാണ് 45 ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതിൽ 24 ഗ്രഹങ്ങൾ ജീവൻ നിലനിൽക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ളവയാണെന്ന് ഗവേഷകർ കരുതുന്നു.
ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെയുള്ള ചുവന്ന കുള്ളൻ നക്ഷത്രത്തെ വലംവെക്കുന്ന ട്രാപ്പിസ്റ്റ്-1 ഗ്രഹങ്ങളാണ് പട്ടികയിൽ പ്രധാനപ്പെട്ടവ. ഭൂമിക്ക് സമാനമായ TRAPPIST-1 e, TOI-715 b എന്നിവയെക്കുറിച്ച് പഠനത്തിന്റെ സഹരചയിതാവായ ഗില്ലിസ് ലോറി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇവ കൂടാതെ പ്രോക്സിമ സെന്റോറി ബി, LHS 1140 b എന്നിവയും ശ്രദ്ധേയമായ സ്ഥാനാർത്ഥികളാണ്. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ്, എക്‌സ്‌ട്രീമിലി ലാർജ് ടെലിസ്‌കോപ്പ്, ഹാബിറ്റബിൾ വേൾഡ്‌സ് ഒബ്‌സർവേറ്ററി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഗ്രഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒരു ഗ്രഹം വാസയോഗ്യമായ മേഖലയിൽ സ്ഥിതി ചെയ്യുന്നു എന്നത് അവിടെ ജീവനുണ്ടെന്ന് ഉറപ്പിക്കാൻ മതിയായ തെളിവല്ലെങ്കിലും, അന്യഗ്രഹ ജീവനായുള്ള അന്വേഷണം ആരംഭിക്കേണ്ടത് ഇവിടെ നിന്നാണെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു.

