പട്ന: ബിഹാർ സർക്കാർ തങ്ങളുടെ ഉയർന്ന വിഭാഗത്തിലുള്ള ‘ഇസഡ് പ്ലസ്’ സുരക്ഷാ പരിരക്ഷ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും തങ്ങൾക്ക് പുതുതായി അനുവദിച്ച സുരക്ഷാ ജീവനക്കാരെയും തിരിച്ചയച്ചു (Lalu Prasad Yadav Z Plus Security Withdrawn). വിഐപികളുടെ സുരക്ഷാ അവലോകനത്തിന് പിന്നാലെയാണ് ലാലു പ്രസാദിന്റെയും റാബ്രി ദേവിയുടെയും ഇസഡ് പ്ലസ് സുരക്ഷ പിൻവലിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചത്. ഇതേത്തുടർന്ന് ബിഹാർ സ്പെഷ്യൽ ആംഡ് പോലീസിൽ നിന്നുള്ള കുറഞ്ഞ സുരക്ഷാ സംഘത്തെ പട്നയിലെ 10 സർക്കുലർ റോഡിലുള്ള ഇവരുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ വിന്യസിച്ചിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെയോടെ ലാലുവും റാബ്രിയും വസതിക്ക് മുന്നിലുണ്ടായിരുന്ന മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഭരണകൂടത്തോടുള്ള കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി പൂർണ്ണമായും ഒഴിവാക്കി തിരിച്ചയക്കുകയായിരുന്നു.
മാതാപിതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവും ഇവരുടെ മകനുമായ തേജസ്വി യാദവ് തനിക്ക് അനുവദിച്ചിരുന്ന ‘വൈ പ്ലസ്’ സുരക്ഷയും, മൂത്ത മകൻ തേജ് പ്രതാപ് യാദവ് തന്റെ സുരക്ഷയും തിരികെ നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ആർജെഡി നേതാക്കൾ തങ്ങളുടെ സുരക്ഷാ കവചങ്ങൾ ഉപേക്ഷിക്കുമെന്ന് പാർട്ടി വക്താവ് ശക്തി യാദവ് അറിയിച്ചു. ലാലു കുടുംബത്തെ രാഷ്ട്രീയമായി വേട്ടയാടാനും അപമാനിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി ആരോപിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി റാബ്രി ദേവിയും കുടുംബവും താമസിക്കുന്ന 10 സർക്കുലർ റോഡിലെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കെട്ടിട നിർമ്മാണ വകുപ്പ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സുരക്ഷാ വിവാദവും ഉടലെടുത്തിരിക്കുന്നത്. പുതിയ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി കടുത്ത ആവേശത്തിലാണെന്നും ഫോഴ്സിനെ വിട്ട് വേണമെങ്കിൽ തന്നെ ബംഗ്ലാവിലിറക്കി വിടട്ടെയെന്നും താൻ സ്വമേധയാ ഒഴിഞ്ഞുപോകില്ലെന്നും റാബ്രി ദേവി നേരത്തെ വ്യക്തമാക്കിയിരുന്നു.
Summary: Upset over the Bihar government’s decision to withdraw their top-category Z-plus security cover, former Chief Ministers Lalu Prasad Yadav and Rabri Devi have sent away the scaled-down security detail deployed outside their Patna residence. Following a state VIP security review, the government replaced their elite protection with Bihar Special Armed Police (BSAP) guards, prompting the RJD leaders to completely vacate their security post at 10 Circular Road in protest.

