ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ തുടരുന്ന യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർധിച്ചു. പ്രധാന ഉല്പാദന കേന്ദ്രമായ മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് കാരണമായത്.(Oil prices surge in global markets, Brent crude crosses $110)
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് വില 1.71 ഡോളർ (1.6%) വർധിച്ച് ബാരലിന് 110.74 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് വില 0.71 ഡോളർ (0.6%) ഉയർന്ന് ബാരലിന് 112.25 ഡോളറായി.
ദുഃഖവെള്ളി അവധിക്ക് മുമ്പുള്ള അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച, വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടായത്. ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡബ്ല്യു.ടി.ഐ വില 11 ശതമാനത്തിലധികവും ബ്രെന്റ് ക്രൂഡ് വില ഏകദേശം 8 ശതമാനവും ഉയർന്നിരുന്നു.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇറാഖ്, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ലോകവിപണിയിൽ എത്തുന്നത് ഈ പാത വഴിയാണ്.

