കൊച്ചി: ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിച്ചേക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തിയും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തുമാണ് ജാമ്യത്തിനായി അപേക്ഷിക്കുന്നത്.(Sexual assault case, Director Ranjith may approach court today for bail)
കഴിഞ്ഞ ദിവസം രഞ്ജിത്തിനെ കുറ്റകൃത്യം നടന്ന ഫോർട്ട് കൊച്ചിയിലെ സിനിമ സെറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ക്യാരവാനിനുള്ളിൽ വെച്ച് മോശമായി പെരുമാറി എന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ക്യാരവാനിനുള്ളിലും പരിശോധന നടത്തി. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിൽ രഞ്ജിത്ത് ഉറച്ചുനിൽക്കുകയാണ്.
പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് സെറ്റിലുണ്ടായിരുന്നവരുടെ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തി വരികയാണ്.

