മടിക്കേരി: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കർണാടക പോലീസും വനംവകുപ്പും സംയുക്തമായി നടത്തുന്ന തിരച്ചിലിൽ ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ശരണ്യയെ സുരക്ഷിതയായി കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.(Efforts are intense, DK Sivakumar on the disappearance of Malayali woman Saranya)
അറുപതോളം പേർ അടങ്ങുന്ന നാല് പ്രത്യേക സംഘങ്ങളാണ് കാടിനുള്ളിൽ തെരച്ചിൽ നടത്തുന്നത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോളിലെ ദുർഘടമായ പാതകളിലൂടെ സംഘം അരിച്ചുപെറുക്കുകയാണ്. കാടിനുള്ളിലെ ദൃശ്യങ്ങൾ പകർത്താൻ അത്യാധുനിക ഡ്രോണുകളെയും സ്നിഫർ ഡോഗുകളെയും ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു.
കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വഴിതെറ്റിയെന്ന് ഫോണിലൂടെ അറിയിച്ച ശരണ്യയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ശരണ്യയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഇത് വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

