വാഷിങ്ടൺ: ഇറാനെ “അവർ അർഹിക്കുന്ന ശിലായുഗത്തിലേക്ക്” ബോംബെറിഞ്ഞ് തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, തങ്ങളുടെ പക്കലുള്ള ഏറ്റവും മാരകമായ ദീർഘദൂര ആയുധങ്ങൾ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം അതിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(US deploys JASSM-ER missiles, Trump says Iran will be sent to ‘Stone Age’)
ഇറാന്റെ പ്രതിരോധം തകർക്കാൻ അമേരിക്ക തങ്ങളുടെ പക്കലുള്ള JASSM-ER ക്രൂയിസ് മിസൈലുകളുടെ ഭൂരിഭാഗവും യുദ്ധമുഖത്തേക്ക് എത്തിക്കുകയാണ്. 600 മൈലിലധികം (965 കി.മീ) ദൂരപരിധിയുള്ള ഈ സ്റ്റെൽത്ത് മിസൈലുകൾക്ക് ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.
പസഫിക് മേഖലയിലെയും അമേരിക്കയിലെയും ശേഖരത്തിൽ നിന്ന് മിസൈലുകൾ സെൻട്രൽ കമാൻഡ് ബേസുകളിലേക്കും ബ്രിട്ടനിലെ ഫെയർഫോർഡിലേക്കും മാറ്റാൻ ഉത്തരവിട്ടു. ഒരു മിസൈലിന് ഏകദേശം 1.5 ദശലക്ഷം ഡോളറാണ് (ഏകദേശം 12.5 കോടി രൂപ) വില. തുടർച്ചയായ ആക്രമണങ്ങൾ അമേരിക്കയുടെ ആയുധശേഖരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങി ആദ്യ നാലാഴ്ചയ്ക്കുള്ളിൽ തന്നെ 1,000-ലധികം JASSM-ER മിസൈലുകൾ അമേരിക്ക ഉപയോഗിച്ചു കഴിഞ്ഞു.
യുദ്ധത്തിന് മുമ്പ് 2,300 മിസൈലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, പുതിയ വിന്യാസത്തിന് ശേഷം ലോകമെമ്പാടുമായി വെറും 425 മിസൈലുകൾ മാത്രമാണ് അമേരിക്കയുടെ പക്കൽ ബാക്കിയുണ്ടാവുക. ഇതിൽ തന്നെ 75 എണ്ണം സാങ്കേതിക തകരാറുകൾ മൂലം ഉപയോഗശൂന്യമാണ്. നിലവിലെ ഉത്പാദന നിരക്ക് അനുസരിച്ച് ഈ ശേഖരം വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. വ്യോമാധിപത്യം ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഇറാൻ ഈ ആഴ്ച അമേരിക്കയുടെ ഒരു F-15E യുദ്ധവിമാനവും ഒരു A-10 വിമാനവും വെടിവെച്ചിട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ഇറാൻ ആക്രമിച്ചു. കൂടാതെ, യുദ്ധം തുടങ്ങിയത് മുതൽ 12-ലധികം MQ-9 ഡ്രോണുകളും അമേരിക്കയ്ക്ക് നഷ്ടമായി.

