ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് എൽ-മന്ദെബ് കടലിടുക്കിന് നേരെയും നീക്കമുണ്ടാകുമെന്ന് സൂചന നൽകി ഇറാൻ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം.(Iran hints at warns of blockade of Bab el-Mandeb Strait)
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ആഗോള എണ്ണ, എൽഎൻജി, ഗോതമ്പ്, വളം എന്നിവയുടെ നീക്കത്തിൽ ബാബ് എൽ-മന്ദെബ് കടലിടുക്കിനുള്ള പ്രാധാന്യം എത്രത്തോളമാണെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഇതിനെ കൂടുതൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താനുള്ള ഇറാന്റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
നയതന്ത്ര നീക്കങ്ങൾക്കൊപ്പം തന്നെ യുദ്ധക്കളത്തിലും ഇറാൻ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ സൈന്യവും സഖ്യശക്തികളും ‘വേവ് 93’ എന്ന പേരിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു. വെസ്റ്റേൺ ഗലീലി, ഹൈഫ, കഫർ കന്ന, ക്രയോട്ട് എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക താവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഇറാൻ കൃത്യമായ പ്രഹരമേൽപ്പിച്ചു. ഖര-ദ്രാവക ഇന്ധനങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക മിസൈലുകളും ലോങ്ങ് റേഞ്ച് ഗൈഡഡ് മിസൈലുകളും ചാവേർ ഡ്രോണുകളും ഉപയോഗിച്ചാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ നടപ്പിലാക്കിയത്.
ഈ സൈനിക നീക്കം സയ്യിദ് ഹസ്സൻ നസ്‌റള്ളയ്ക്കും ഷെയ്ഖ് അഹമ്മദ് യാസിനും സമർപ്പിക്കുന്നതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഫെബ്രുവരി 28-ന് ഇറാൻ്റെ മുൻ പരമോന്നത നേതാവ് സയ്യിദ് അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ആക്രമണത്തിന് പകരമായാണ് ഈ നടപടികളെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും മിനാബിലെ പ്രൈമറി സ്കൂളിനും നേരെ നടന്ന ആക്രമണങ്ങളിൽ 170 കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പൗരന്മാർ കൊല്ലപ്പെട്ടതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.

