ഭോപ്പാൽ: വിവാഹാഘോഷത്തിനിടെ മദ്യം നൽകാത്തതിനെത്തുടർന്ന് പ്രകോപിതരായ അയൽവാസികൾ വധുവരന്മാരെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലുള്ള പട്ടായ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വരന്റെ വീട്ടുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.(No alcohol served, Bride and groom and relatives brutally beaten at wedding venue in Madhya Pradesh)
പ്രദേശവാസിയായ മഹേഷ് ജാതവിന്റെ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് അയൽവാസികളായ ഒരു സംഘം മദ്യം ആവശ്യപ്പെട്ട് എത്തിയത്. വീട്ടുകാർ ഇത് വിസമ്മതിച്ചതോടെ മദ്യം വാങ്ങാനായി പണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. പണം നൽകാനും വീട്ടുകാർ തയ്യാറാകാതിരുന്നതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തുടർന്ന് ആയുധങ്ങളുമായെത്തിയ സംഘം വധുവരന്മാരെയും ചടങ്ങിൽ സംബന്ധിക്കാനെത്തിയ ബന്ധുക്കളെയും മർദ്ദിച്ചു. അക്രമത്തിനിടയിൽ പ്രതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവർന്നതായും വരന്റെ മാതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

