വാഷിംഗ്ടൺ: ചന്ദ്രനിൽ വെറുതെ പോയി മടങ്ങുക എന്നതിലുപരി അവിടെ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നാസ തങ്ങളുടെ ചാന്ദ്ര പദ്ധതികൾ പുനർനിർവചിച്ചു. 2029-ഓടെ ചന്ദ്രനിൽ ഗവേഷണ നിലയത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കേന്ദ്രീകരിച്ചായിരിക്കും ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുക.(NASA unveils ambitious plan to build moon base near lunar south pole, Now, permanent human presence will be ensured)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേത് പോലെ ഓരോ ആറുമാസം കൂടുമ്പോഴും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കൂടുതൽ റോബോട്ടിക് ദൗത്യങ്ങൾ അയച്ച് ഉപരിതല പഠനം നടത്തും. റോവറുകൾ, ലാൻഡറുകൾ എന്നിവ നിർമ്മിക്കുന്നതിനും അയക്കുന്നതിനും സ്വകാര്യ കമ്പനികളുടെ സഹായം നാസ തേടും. 2027 മുതൽ എല്ലാ മാസവും ഓരോ ചാന്ദ്ര ദൗത്യങ്ങൾ വീതം നടത്താനാണ് തീരുമാനം. ഇത്തരത്തിൽ 2032-ഓടെ മനുഷ്യരുടെ സ്ഥിരം സാന്നിധ്യം ചന്ദ്രനിൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി. വെറും പതാക നാട്ടുകയോ കാൽപ്പാടുകൾ പതിപ്പിക്കുകയോ മാത്രമല്ല, ചന്ദ്രനിൽ ജീവിക്കുക എന്നതാണ് പുതിയ ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 20 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ ദൗത്യം പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായ ഉപകരണങ്ങളും റോവറുകളും പരീക്ഷണാർത്ഥം ചന്ദ്രനിലെത്തിക്കും. രണ്ടാം ഘട്ടത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, മൂന്നാം ഘട്ടത്തോടെ മനുഷ്യർക്ക് ദീർഘകാലം അവിടെ കഴിയാൻ പാകത്തിലുള്ള സ്ഥിരമായ സംവിധാനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും. ആർട്ടെമിസ് 5 ദൗത്യത്തിന് ശേഷമായിരിക്കും കൂടുതൽ സ്ഥിരം ദൗത്യങ്ങളിലേക്ക് നാസ കടക്കുക.

