ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ പരമ്പരകൾക്കിടെ 23 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. നർസിംഗ്ഡിയിലെ പ്രാദേശിക ഗ്യാരേജിൽ ജോലി ചെയ്തിരുന്ന ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗ്യാരേജിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമികൾ തീ കൊളുത്തിയത്.(Another brutal incident in Bangladesh, Hindu youth killed by burning inside garage)
അത്യന്തം ഭീതിജനകമായ രീതിയിലാണ് കൊലപാതകം നടപ്പിലാക്കിയത്. രാത്രി ചഞ്ചൽ ഉറങ്ങുന്ന സമയം നോക്കി ഗ്യാരേജിന്റെ ഷട്ടർ പുറത്തുനിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ചഞ്ചൽ
ആറ് വർഷമായി ഗ്യാരേജ് ജീവനക്കാരനായിരുന്ന ചഞ്ചലിന്റെ വിയോഗം ഒരു കുടുംബത്തെയാകെ അനാഥമാക്കിയിരിക്കുകയാണ്. അച്ഛൻ മരിച്ച ശേഷം രോഗിയായ അമ്മയുടെയും, ഭിന്നശേഷിക്കാരനായ മൂത്ത സഹോദരന്റെയും, ഇളയ സഹോദരന്റെയും സംരക്ഷണം ചഞ്ചലിന്റെ ചുമതലയിലായിരുന്നു. ചഞ്ചൽ സത്യസന്ധനായ യുവാവാണെന്നും ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്നും ഗ്യാരേജ് ഉടമയും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. മതപരമായ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അയൽവാസികൾ പറഞ്ഞു.



