കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളെ ചൊല്ലി നിർണ്ണായക ചർച്ചകൾ. മുസ്ലിം ലീഗിന്റെ കൈവശമുള്ള നാദാപുരം, പേരാമ്പ്ര എന്നീ സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിനെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ചർച്ച നടക്കുന്നത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.(Muslim League seat sharing talks in final stage)
മുസ്ലിം ലീഗിലെ ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് മലപ്പുറം ജില്ലയിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയിൽ നിന്ന് മാറി മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചേക്കും. ഇതോടെ ഒഴിവുവരുന്ന വേങ്ങരയിൽ കെ.എം. ഷാജിക്ക് നറുക്കുവീഴാനാണ് സാധ്യത. കാസർഗോട്ടെ പ്രാദേശിക എതിർപ്പുകൾ പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.
മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാരെ തന്നെ നിലനിർത്താനാണ് ലീഗിലെ പ്രാഥമിക ധാരണ. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം വീണ്ടും ജനവിധി തേടും. മണ്ണാർക്കാട് മണ്ഡലത്തിൽ നാലാം ഊഴത്തിന് എൻ. ഷംസുദ്ദീൻ തയ്യാറെടുക്കുന്നു. കുറ്റ്യാടിയിൽ മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള തന്നെയാകും സ്ഥാനാർത്ഥി. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ തന്നെയാകും ലീഗ് പ്രതിനിധി. മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് തന്നെ മത്സരിക്കും. ഏറനാട്, തിരൂർ എന്നിവിടങ്ങളിൽ പി.കെ. ബഷീർ, കുറുക്കോളി മൊയ്തീൻ എന്നിവർക്ക് വീണ്ടും അവസരം നൽകും.

