വാഷിങ്ടൺ: ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അന്താരാഷ്ട്ര പിന്തുണ തേടിയും മുന്നറിയിപ്പുകൾ നൽകിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അഭിമുഖത്തിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയെ സഹായിക്കാത്ത പക്ഷം നാറ്റോ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി.(Trump Says NATO Faces Very Bad Future If Allies Don’t Help Open Strait of Hormuz)
വർഷങ്ങളായി അമേരിക്കയുടെ സാമ്പത്തിക ഔദാര്യത്തിലാണ് നാറ്റോ സഖ്യം നിലനിൽക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. യുക്രൈനിൽ റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക വലിയ സഹായം നൽകുന്നത് പോലെ, ഹോർമുസ് പ്രതിസന്ധിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സജീവമായ പിന്തുണ താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. “സഖ്യകക്ഷികൾ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിൽ നാറ്റോയുടെ ഭാവി വളരെ മോശമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എണ്ണയുടെ ഒഴുക്കിനെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്ന ചൈനയും യൂറോപ്യൻ രാജ്യങ്ങളും സുരക്ഷാ ദൗത്യത്തിൽ പങ്കാളികളാകണം. ചൈനീസ് പ്രസിഡൻ്റുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ച വൈകിച്ചുകൊണ്ട് ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ട്രംപിൻ്റെ നീക്കം. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ കടൽപ്പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അവരുടെ പ്രദേശം സംരക്ഷിക്കാൻ സൈനികമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാൻ ഏഴോളം രാജ്യങ്ങളുമായി അമേരിക്ക ചർച്ച നടത്തിവരികയാണ്. എന്നാൽ അമേരിക്കയുടെ അടുത്ത പ്രതിരോധ സഖ്യകക്ഷികളായ ഓസ്‌ട്രേലിയയും ജപ്പാനും കപ്പലുകൾ അയക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കി. യുഎഇയ്ക്ക് പ്രതിരോധ സഹായം നൽകുന്നുണ്ടെങ്കിലും ഹോർമുസിലേക്ക് കപ്പൽ അയക്കാൻ പദ്ധതിയില്ലെന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് മന്ത്രി അറിയിച്ചു. സമാനമായ നിലപാടാണ് ജപ്പാനും സ്വീകരിച്ചിരിക്കുന്നത്.

