വാഷിങ്ടൺ: ഇറാനുമായി ആരംഭിച്ച സൈനിക നീക്കം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ ഖജനാവിന് വൻ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ടുകൾ. മാർച്ച് നാലിന് യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 11 ബില്യൺ ഡോളറിലധികം (ഏകദേശം 9.5 ലക്ഷം കോടി രൂപ) അമേരിക്കയ്ക്ക് ചെലവായതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം നീണ്ടുപോയാൽ ഇത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.(Iran War Cost America $11 Billion in One Week)
സൈനിക വിന്യാസത്തിനും പ്രതിരോധ സംവിധാനങ്ങൾക്കുമായാണ് സിംഹഭാഗം തുകയും ചിലവഴിക്കുന്നത്. പേർഷ്യൻ ഗൾഫിലെ വിമാനവാഹിനിക്കപ്പലുകളുടെ പ്രവർത്തനം, യുദ്ധവിമാനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ തുക ചിലവാകുന്നത്.
ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക മിസൈലുകൾക്ക് വൻ തുക ചിലവുണ്ട്. പ്രതിദിനം ശരാശരി 1.5 ബില്യൺ ഡോളറാണ് സൈനികാവശ്യങ്ങൾക്കായി മാത്രം ചെലവാക്കുന്നത്. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങൾക്ക് നൽകുന്ന സൈനിക സഹായവും അമേരിക്കയുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നു.
യുദ്ധം തുടരാൻ കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ട്രംപ് ഭരണകൂടം ഉടൻ യുഎസ് കോൺഗ്രസിനെ സമീപിക്കുമെന്നാണ് വിവരം. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളേക്കാൾ വലിയ സാമ്പത്തിക പ്രത്യാഘാതമാണ് ഇറാൻ യുദ്ധം ഉണ്ടാക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

