തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമപാതകൾ തുറന്നതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഇന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് 58 വിമാന സർവീസുകൾ നടത്തും.(58 flights from India to Gulf countries today, 21 flights cancelled in Thiruvananthapuram)
എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ന് 24 ഷെഡ്യൂൾഡ് സർവീസുകൾ നടത്തും. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി 34 നോൺ-ഷെഡ്യൂൾഡ് സർവീസുകളും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് യു.എ.ഇയിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ഇന്ന് ഷെഡ്യൂൾഡ് സർവീസുകൾ ഉണ്ടാകും. കൂടാതെ കൊച്ചി – റാസൽഖൈമ – കൊച്ചി റൂട്ടിൽ പ്രത്യേക സർവീസും നടക്കും. ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 12 വിമാനങ്ങളും ഇവിടേക്ക് എത്തേണ്ട 9 വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്.

