ഹൈദരാബാദ്: പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിനും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തുന്നു (ED Raids Reliance Power). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച (മാർച്ച് 6) പുലർച്ചെ മുതൽ മുംബൈയിലെയും ഹൈദരാബാദിലെയും വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ചത്.
ഇഡിയുടെ 15 പ്രത്യേക സംഘങ്ങളാണ് 10 മുതൽ 12 വരെ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നത്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളിലേക്കും അന്വേഷണം നീളുന്നുണ്ട്. പൊതുമുതൽ വകമാറ്റുന്നത് സംബന്ധിച്ച ഗൗരവകരമായ ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയർന്നിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ അനിൽ അംബാനിയെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു. റിലയൻസ് പവറിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഇപ്പോഴത്തെ നീക്കം.

